2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വടകരപ്പതി ഗ്രാമപഞ്ചായത്ത്

പശ്ചിമഘട്ടത്തിന്റെ ഓരത്തായി സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന, ‘പതികളും’, ‘പാറകളും’, ‘ചള്ള’കളുമായി അറിയപ്പെടുന്ന പ്രദേശമാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത്. ‘വടകരപ്പതി’ എന്ന പേരില്‍ ഈ പഞ്ചായത്തില്‍ പ്രത്യേകിച്ച് ഒരു സ്ഥലമോ പ്രദേശമോ നിലവിലില്ല. 17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൊങ്ങന്‍പടയെ പരാജയപ്പെടുത്തിയതിന് പ്രതിഫലമായി പാലക്കാട് രാജാവ് കൊച്ചിരാജാവിന് ചിറ്റൂരിന്റെ തമിഴ്നാട് അതിര്‍ത്തിയിലെ ഭൂമി പാരിതോഷികമായി നല്‍കിയതോടെയാണ് ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം ആരംഭിക്കുന്നത്. കൊങ്ങന്‍പടയെ ചെറുക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ ഭൂമി ‘പതിച്ചു’ നല്‍കിയതില്‍ വടക്കേക്കരയില്‍ നല്‍കിയ ഭൂവിഭാഗം ‘വടകരപ്പതി’ എന്നറിയപ്പെട്ടു. ‘പതി’ എന്നത് ‘ഊര്’ എന്ന അര്‍ഥം വഹിക്കുന്നതിനാല്‍ വടക്കേക്കരയിലെ പതികള്‍ ചേര്‍ന്നാണ് ‘വടകരപ്പതി’ എന്ന പേര് രൂപംകൊണ്ടത്.


ചരിത്ര പശ്ചാത്തലം

വനപ്രദേശമായിരുന്ന ഇവിടത്തെ ആദിമവാസികള്‍ മലയന്മാരായിരുന്നു. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്നാട്ടിലെ ദിണ്ടിക്കല്‍, പുതുക്കോട്ട, തൃച്ചി എന്നിവിടങ്ങളില്‍നിന്നും കുടിയേറി വന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും ചേര്‍ന്നാണ് ഇവിടത്തെ സാമൂഹിക ഘടന രൂപപ്പെട്ടത്.

സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിലാണ് ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഇവിടെ പ്രകടമാകുന്നത്. സ്വാതന്ത്ര്യസമരസേനാനികളായ ആര്‍. എം. മനക്കലാത്തും മത്തായി മാഞ്ഞൂരാനും ഇവിടത്തെ ഉള്‍പ്രദേശങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരകാലത്ത് അയിത്താചാരങ്ങള്‍ക്കെതിരെ ശക്തമായ സാമൂഹിക ഇടപെടലുകളും ഇവിടെ നടന്നു. സി. എസ്. മണി, ധനവൈദ്യര്‍, സന്ധ്യാഗു മണികാരര്‍, കുപ്പാണ്ടി മാസ്റ്റര്‍ എന്നിവര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട ഒരാളെ പ്രവേശനം നിഷേധിച്ചിരുന്ന ചായക്കടയില്‍ പ്രവേശിപ്പിച്ചതിലൂടെ വലിയ സാമൂഹിക പ്രതികരണത്തിന് വഴിവച്ചു.

1962-63 കാലഘട്ടത്തില്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ നടന്ന പണിമുടക്ക് ഇവിടത്തെ ആദ്യത്തെ തൊഴിലാളി പോരാട്ടമായി കണക്കാക്കപ്പെടുന്നു. കൂടാതെ, കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിക്കായി 1978-ല്‍ ചുണ്ണാമ്പുക്കല്‍ തോടില്‍ നടന്ന വഴിതടയല്‍ സമരം പഞ്ചായത്തിന്റെ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.


ഭൂമിശാസ്ത്രവും സ്ഥിതിവിവരങ്ങളും

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍ ബ്ലോക്കിലാണ് വടകരപ്പതി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എരവട്ടപ്പാറപ്പതി, വടകരപ്പതി (വടകരപ്പതി വില്ലേജ്), തേനമ്പതി, ഒഴലപ്പതി, ആട്ടയമ്പതി (ഒഴലപ്പതി വില്ലേജ്) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിന് 49.51 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

അതിരുകള്‍

  • വടക്ക് — പുതുശ്ശേരി പഞ്ചായത്ത്, തമിഴ്നാട്
  • കിഴക്ക് — തമിഴ്നാട്
  • തെക്ക് — കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകള്‍
  • പടിഞ്ഞാറ് — എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകള്‍

പാലക്കാട് ചുരത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വടകരപ്പതി കിഴക്കില്‍നിന്ന് പടിഞ്ഞാറോട്ട് ചരിവുള്ള ഭൂപ്രകൃതിയുള്ള പ്രദേശമാണ്. പശ്ചിമഘട്ടത്തില്‍ വടക്ക് വാളയാര്‍മലക്കും തെക്ക് പറമ്പിക്കുളം-നെല്ലിയാമ്പതി മലനിരകള്‍ക്കുമിടയിലെ ചുരത്തിന്റെ തുടക്കഭൂമിയായ ഇവിടെ തെക്കേ അതിര്‍ത്തിയിലൂടെ ഭാരതപ്പുഴയുടെ കൈവഴിയായ വരട്ടയാര്‍ പുഴയും വടക്കേ അതിര്‍ത്തിയിലൂടെ ഭാരതപ്പുഴയുടെ മറ്റൊരു കൈവഴിയായ വാളയാര്‍ പുഴയും ഒഴുകുന്നു.

കേരളത്തിന്റെ പത്താം അഗ്രോ ക്ലൈമാറ്റിക് സോണില്‍പ്പെടുന്ന ചിറ്റൂര്‍ ബ്ലോക്കിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് പഞ്ചായത്തിന്റെ ഭൂവിഭാഗം സ്ഥിതി ചെയ്യുന്നത്.


സംസ്കാരവും സാമൂഹിക ജീവിതവും

തമിഴും മലയാളവും ഒരുപോലെ ഇടകലര്‍ന്ന സമ്മിശ്ര സംസ്കാരമാണ് വടകരപ്പതിയുടെ പ്രധാന സവിശേഷത. ഇവിടെ ജനങ്ങള്‍ രണ്ട് ഭാഷകളും തുല്യമായി കൈകാര്യം ചെയ്യുന്നു. ആഘോഷങ്ങളിലും ആചാരങ്ങളിലും ഈ സാംസ്‌കാരിക ഐക്യം വ്യക്തമായി പ്രതിഫലിക്കുന്നു.

ലൈബ്രറികളും ക്ലബുകളും ഒരുകാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ കബഡി, ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കബഡിയില്‍ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ പഞ്ചായത്തായി വടകരപ്പതി ശ്രദ്ധിക്കപ്പെടുന്നു.


വികസന ചരിത്രം

ചുണ്ണാമ്പുക്കല്‍ തോടുമുതല്‍ കരുവപ്പാറവരെ 40 അടി വീതിയിലും 9 കിലോമീറ്റര്‍ നീളത്തിലും ജനകീയ പങ്കാളിത്തത്തോടെ ഫാദര്‍ മദലമുത്തുവിന്റെ നേതൃത്വത്തിലും കോയമ്പത്തൂര്‍ ഭദ്രാസനത്തിന്റെ സഹായത്താലും നിര്‍മിച്ച റോഡ് പഞ്ചായത്തിന്റെ വികസനചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.